Saturday, December 24, 2011

മുല്ലപ്പെരിയാര്‍ ജലബോംബും ഭയബോംബുകളും


മുല്ലപ്പെരിയാറിലെ ജലത്തിന്‌ വീണ്ടും തീപ്പിടിച്ചിരിക്കുകയാണ്‌. അച്ചടി മാധ്യമങ്ങളാല്‍ പതിറ്റാണ്ടുമുമ്പ്‌ കനംവച്ച പേടിസ്വപ്‌നങ്ങള്‍ പിന്നീട്‌ ടെലിവിഷന്‍ ചാനലുകള്‍ ഏറ്റെടുത്തു. ഇത്തവണ അത്‌ സൈബര്‍ സ്ഥലികളിലാണ്‌ കത്തിപ്പിടിച്ചത്‌. ആനിമേറ്റഡ്‌ വീഡിയോകളിലൂടെയും ഫോട്ടോഷോപ്പില്‍ മാറ്റിമറിച്ച ചിത്രങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലെ അതിവൈകാരിക കാമ്പയിനുകളായി മുല്ലപ്പെരിയാറിനുവേണ്ടിയുള്ള നിലവിളികള്‍ പ്രതിധ്വനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഇതേ മേഖലയില്‍ ജീവിക്കുകയും അവിടുത്തെ സ്‌പന്ദനങ്ങളറിഞ്ഞ്‌ പത്തു വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തനം നടത്തുകയുംചെയ്‌ത ഒരാളെന്ന നിലയില്‍ മറ്റൊരു വൈകാരികാനുഭവമായാണ്‌ ഞാന്‍ ഈ സംഭവങ്ങളെ കാണുന്നത്‌.

ഞാന്‍ ഉപജീവനത്തിനായി നാടിറങ്ങിയെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇപ്പോഴും ഇടുക്കിയില്‍ തന്നെയാണ്‌. അവരിലൂടെ ആശങ്കകളും സമരത്തിന്റെ ആവേശവും ഓരോ മണിക്കൂറിലും അറിഞ്ഞുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ വഴിയെത്തുന്ന വാര്‍ത്തകളും ഭൂമിയുടെ അനിശ്ചിതമായ പടപ്പുറപ്പാടുകളുടെ മുന്നനുഭവങ്ങളും അവര്‍ക്കു നല്‍കുന്നത്‌ പീഢിതവും ദൈന്യവുമായ ദിവസങ്ങളാണ്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ നടക്കുന്ന അതിവൈകാരികപ്രചരണങ്ങളും മലയാളിദേശീയതാ പ്രഖ്യാപനങ്ങളുമെല്ലാം വേറൊരുതരത്തില്‍ പേടിപ്പിക്കുന്നതായി മാറുന്നു. എതിരഭിപ്രായങ്ങളെ അസഹിഷ്‌ണുതയോടെ കാണുന്ന മാസ്‌ ഹിസ്‌റ്റീരിയയിലേക്കു നമുക്കു ചുറ്റുമുള്ളവര്‍ വലിഞ്ഞുമുറുകുന്നത്‌ സമാധാനത്തോടെ കാണാനാകില്ല.

മുല്ലപ്പെരിയാര്‍ ഒരു ജലബോംബാണെങ്കില്‍ അതിനു ചുറ്റുമുള്ള പത്തിലധികം അണക്കെട്ടുകളും അതിലേറെ വരുന്ന ചെക്ക്‌ ഡാമുകളും സമാനസ്വഭാവമുള്ളവതന്നെയാണ്‌. മുല്ലപ്പെരിയാറിനെ കാലപ്പഴക്കവും ദുര്‍ബലാവസ്ഥയും കൂടുതല്‍ ഭീതിദമാക്കുന്നുവെന്നുമാത്രം. ഇത്തരം അനേകം ബോംബുകള്‍ക്ക്‌ മുകളിലാണ്‌ ഇടുക്കി എന്ന നാടും അവിടുത്തെ ജീവിതങ്ങളും കുടികൊള്ളുന്നത്‌. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഇവിടെ ഉണ്ടാക്കിവച്ചത്‌. ഇപ്പോഴും ഇടുക്കിക്കാരുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്‌കൃതമനുഷ്യരും അവരുണ്ടാക്കിവച്ച സ്വപ്‌നസൗധങ്ങളും ഇല്ലാതാക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഭീതിയാണ്‌ ചര്‍ച്ചകളിലെല്ലാം മുന്നിട്ടു നില്‍ക്കുന്നത്‌. മുല്ലപ്പെരിയാര്‍ പൊട്ടിവരുന്ന ജലം ശേഖരിക്കാനുള്ള കരുത്ത്‌ ഇടുക്കി അണക്കെട്ടിനുണ്ടെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ പറയുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നവര്‍ വള്ളക്കടവുമുതല്‍ കാഞ്ചിയാര്‍ വരെയുള്ള ഭൂമികയിലെ സാധാരണ ജന്മങ്ങളെ മറന്നുപോകുന്നു. വന്‍നഗരങ്ങള്‍ക്കുവേണ്ടി വെള്ളവും വെളിച്ചവും നല്‍കുക മാത്രമാണല്ലോ ഇടുക്കിക്കാരുടെ ജന്മദൗത്യം! മുല്ലപ്പെരിയാറില്‍ നിന്നു കൊണ്ടുപോയി വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളമാണ്‌ തമിഴകത്തെ നാലഞ്ചു ജില്ലകളെ ഉര്‍വ്വരമാക്കി ഒഴുകുന്നത്‌. ഇവിടെനിന്നുള്ള പച്ചക്കറികളാണ്‌ ഇന്ന്‌ ഇടുക്കിക്കാരന്റെ അന്നം.

1988ല്‍ ഇടുക്കിയില്‍ ആദ്യമായി ഭൂമി കുലുങ്ങിയപ്പോള്‍ കേരളത്തില്‍ ചാനലുകള്‍ ഉണ്ടായിരുന്നില്ല. അന്ന്‌ മുല്ലപ്പെരിയാര്‍ ഇത്രമാത്രം സജീവ ചര്‍ച്ചാവിഷയവുമായിരുന്നില്ല. 2001ലെ ഭൂചലനത്തോടെയാണ്‌ മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്‌. പിന്നീട്‌ 2006ലാണ്‌ മുല്ലപ്പെരിയാറിന്റെ പേരില്‍ പെരിയാര്‍ തീരവാസികള്‍ ഏറ്റവുമധികം ഭയചകിതരായത്‌. അന്നും ജലനിരപ്പ്‌ 136 അടി കവിഞ്ഞു. ചാനലുകളുടെ ഒ.ബി വാനുകള്‍ ആദ്യമായി ഇടുക്കിയുടെ മലകയറി.
റിപ്പോര്‍ട്ടിംഗിലെ വിരോധാഭാസമറിയാന്‍ ഭ്രാന്തുപിടിച്ച റിപ്പോര്‍ട്ടിംഗ്‌ രീതികള്‍ പരിശോധിച്ചാല്‍ മതി. ലോവര്‍ ക്യാംപിലേക്ക്‌ പെന്‍സ്റ്റോക്ക്‌ പൈപ്പു വഴിയല്ലാതെ ഇറച്ചിപ്പാലം വഴിയുള്ള തോട്ടിലൂടെയും തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. അണക്കെട്ട്‌ നിറഞ്ഞതോടെ ഇതുവഴി വെള്ളം കൂടുതലായി തമിഴ്‌നാട്ടിലേക്കൊഴുക്കി. കഴിയുന്നത്ര വെള്ളം തങ്ങളുടെ ചെറു തടയണകളിലെത്തിച്ച്‌ സംഭരിക്കുക എന്നതായിരുന്നു തമിഴ്‌നാടിന്റെ ഉദ്ദേശ്യം. കുമളി - ലോവര്‍ ക്യാംപ്‌ റോഡ്‌ വെള്ളപ്പാച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു. ഇതോടെ തമിഴ്‌നാട്‌ ക്രമത്തിലധികം വെള്ളം കൊണ്ടുപോകുന്നെന്നായി വാര്‍ത്താലേഖകരുടെ ആരോപണം. തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്‌ നല്ലതാണെന്ന്‌ കേരളത്തിലെ ഭരണാധികാരികള്‍ പറഞ്ഞിട്ടും ഇത്തവണയും ചിലരെല്ലാം ഇതാവര്‍ത്തിച്ചു.

മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടും നിറഞ്ഞുകവിഞ്ഞതോടെ തമിഴ്‌നാടിന്‌ വെള്ളം ശേഖരിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. അവര്‍ വൈഗ അണക്കെട്ട്‌ തുറന്നുവിട്ടാണ്‌ ജലനിരപ്പ്‌ നിയന്ത്രിച്ചത്‌. എന്നിട്ടും മുല്ലപ്പെരിയാറില്‍ 136 അടിക്കു മുകളിലേക്കു വെള്ളമുയര്‍ന്നു. അധികജലം പെരിയാറിലേക്കൊഴുകി. പെരിയാര്‍ കരകവിഞ്ഞു. ഇതോടെ വെള്ളം പൊങ്ങുന്നതിനാല്‍ പെരിയാര്‍ തീരവാസികള്‍ ഭീതിയിലെന്നായി വാര്‍ത്ത. തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും പെരിയാര്‍ കരകവിഞ്ഞതും മുല്ലപ്പെരിയാര്‍ നിറഞ്ഞതും ഒരു പോലെ പ്രശ്‌നമാക്കി മാറ്റി ചാനലുകള്‍. മൂന്നും കുറ്റമായതിനാല്‍ മഴ പെയ്യാതിരിക്കുക മാത്രമാണ്‌ പരിഹാരമെന്ന്‌ ആരും അന്നു പറയാതിരുന്നത്‌ ഭാഗ്യം! ഇത്തവണ എന്തായാലും ഇത്രത്തോളം പോയില്ല ചാനലുകള്‍.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്നതില്‍ കവിഞ്ഞ ആശങ്കകളൊന്നും ഇന്ന്‌ ഇടുക്കിയിലെ ജനങ്ങള്‍ക്കിടയിലില്ല. പക്ഷെ, സുരക്ഷക്കുവേണ്ടി ഉയര്‍ത്തുന്ന ശബ്‌ദം നിശ്ശബ്‌ദമാകാതിരിക്കാന്‍ ഇത്തരം ചില കാരണങ്ങള്‍ ആവശ്യമാണെന്നതാണ്‌ വസ്‌തുത. അഞ്ചുവര്‍ഷമായി പുറംലോകം തിരിഞ്ഞുനോക്കാതിരുന്ന ഒരു സമരത്തിലേക്ക്‌ അണക്കെട്ടുപൊട്ടുംപോലെ പിന്തുണപ്രവഹിച്ചതിന്റെ കാരണവും മറ്റൊന്നല്ല. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനമായിട്ടും വീണ്ടും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണമിതാണ്‌. അതും അടുപ്പിച്ചുണ്ടായ രണ്ടു ചലനങ്ങള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌ഭാഗത്ത്‌ ജനവാസം തുടങ്ങുന്ന വള്ളക്കടവു മുതല്‍ ഇടുക്കി ജലസംഭരണിയില്‍ പെരിയാര്‍ ചേരുന്ന അയ്യപ്പന്‍കോവില്‍ വരെ അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാളുകളെയാണ്‌ അണക്കെട്ടിന്റെ തകര്‍ച്ച നേരിട്ടു ബാധിക്കുക. ബാക്കി ലക്ഷമൊക്കെ ഇടുക്കി ജലസംഭരണി തകര്‍ന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌. അപ്പോള്‍ ഇടുക്കി ജലസംഭരണിയുടെ ബലത്തെപ്പറ്റിയും നമുക്ക്‌ ആശങ്കയുണ്ടെന്നര്‍ഥം. അതുമറച്ചുവയ്‌ക്കാനാണ്‌ നാം ഇടുക്കിയിലെ ജലനിരപ്പ്‌ താഴ്‌ത്തുമെന്നു പ്രഖ്യാപിക്കുന്നത്‌.

അനവധി അണക്കെട്ടുകള്‍ ചേര്‍ന്നാണ്‌ ഞങ്ങളുടെ നാടിനെ ഭൂകമ്പമേഖലയാക്കി മാറ്റിയത്‌. വമ്പന്‍ ഡാമുകള്‍ക്ക്‌ രൂപംകൊടുക്കുമ്പോള്‍ ഒരു നാടിന്റെ രൂപം അവ എങ്ങനെയാണ്‌ മാറ്റിമറിക്കുക എന്നതിനെപ്പറ്റി ആര്‍ക്കും ഒരാധിയുമുണ്ടായിരുന്നില്ല. മഴക്കാലത്ത്‌ ഇടുക്കിയിലെ ജലസംഭരണികളില്‍ കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കിയും തമിഴ്‌നാടിന്‌ വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍. ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌. ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 30 കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍. മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനത്തിനുവേണ്ടിയല്ലാതെ പണിതിട്ടുള്ള ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ഇടുക്കി ജലസംഭരണിയിലേക്കുള്ള ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ മൂന്നാറിലും കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.

മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌ ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനുകൂടിയാണ്‌ ഇടുക്കി കാക്കുന്നത്‌. അഞ്ചു വര്‍ഷം മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്‌.

പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു. പൊന്‍മുടി അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌ ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും കണ്ടെടുക്കാന്‍പോലുമായിട്ടില്ല. ജലതാണ്‌ഡവത്തില്‍പെട്ട മനുഷ്യശരീരം ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.

പന്നിയാറും പോത്തുപാറയും പ്രകൃതിയുടെ റിഹേഴ്‌സലുകളായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍.

മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.

1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി അഞ്ചിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല.

അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. ഇതെല്ലാം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അപകടാവസ്ഥയിലായ ഒരു അണക്കെട്ടിലേക്ക്‌ എന്തു ധൈര്യത്തിലാണ്‌ നിങ്ങള്‍ പോകുന്നതെന്ന്‌ ഒരു നേതാവിനോടും ആരും ചോദിച്ചില്ല. ഏതുനിമിഷവും പൊട്ടാവുന്ന അണക്കെട്ടിന്റെ ജലസംഭരണിയായ തേക്കടി തടാകത്തിലെ ബോട്ടിംഗ്‌ നിര്‍ത്തിവയ്‌ക്കാത്തതെന്തുകൊണ്ടാണെന്നും ആരും ചോദിച്ചില്ല.

ഇപ്പോഴും ഇവിടെ നിന്ന്‌ ഒരണക്കെട്ടിനെ ഉച്ചാടനം ചെയ്യാനല്ല, അല്‍പംകൂടി വലുത്‌ നിര്‍മിക്കാനാണ്‌ എല്ലാവര്‍ക്കും വെമ്പല്‍. മുല്ലപ്പെരിയാര്‍ ഭൂഭ്രംശമേഖലയാമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും തര്‍ക്കമില്ല. എന്നിട്ടും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മറ്റൊരു അണകൂടി കെട്ടിപ്പൊക്കണമെന്നു പറയുമ്പോള്‍ അതു ചുമക്കാനുള്ള തലവിധിയുള്ളവരായി ഇടുക്കിക്കാര്‍ മാറുകയാണ്‌. ആരെയൊക്കെയോ ഭയമുള്ളതുകൊണ്ടുമാത്രമാണ്‌ പുതിയ ഡാം എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നത്‌. ഒറ്റയടിക്കുണ്ടാകില്ല ഒരു ഡാമും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുതാഴെ പുതിയതൊരെണ്ണം പണിയാന്‍ തീരുമാനിച്ചാലും അതിന്‌ അനുമതി ലഭിച്ച്‌ പണി പൂര്‍ത്തിയാകുംവരെ ഭൂകമ്പമുണ്ടാകില്ലെന്നും മുല്ലപ്പെരിയാര്‍ പൊട്ടില്ലെന്നും ഞങ്ങള്‍ വിശ്വസിക്കണോ?

അതുകൊണ്ടുതന്നെ ഒരര്‍ഥത്തില്‍ നിരര്‍ഥകമായി മാറുകയാണ്‌ ഈ പ്രക്ഷോഭങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി പെരിയാര്‍ തീരത്തെ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം തേടി നടക്കുന്ന സമരത്തെ ഒരു ഭൂചലനത്തിന്റെ പേരില്‍ ഒരൊറ്റ രാത്രികൊണ്ട്‌ ഹൈജാക്ക്‌ ചെയ്‌തവരെ നാം ഇപ്പോള്‍ സ്വീകരണമുറിയിലെ ചതുരപ്പെട്ടിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. സമരത്തിന്‌ അഞ്ചാണ്ടായി നേതൃത്വം നല്‍കിയവരെ ചാനല്‍ ക്യാമറകള്‍ മൂലക്കൊതുക്കിക്കഴിഞ്ഞു. അവര്‍ക്ക്‌ നാളെയും വേണ്ടത്‌ ഈ പാവം ജീവിതസമരക്കാരെയല്ലല്ലോ!

മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ ജലബോംബുകളാണ്‌ ഇവിടെയുള്ളതെന്നു നേരത്തേ പറഞ്ഞുവച്ചു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മാത്രമാണോ കൊച്ചി നഗരം വിറയ്‌ക്കുക? ഇടുക്കിയിലൊരു ഭൂചനലപ്രഭവകേന്ദ്രം ഉണ്ടായാല്‍ കൊച്ചിയിലെ ചതുപ്പുകള്‍ നികത്തി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളും ഷോപ്പിംഗ്‌ മാളുകളും ചീട്ടുകൊട്ടാരംപോലെ തകരും. ഭൂചലനത്തില്‍ അണക്കെട്ടുകള്‍ തകര്‍ന്നാല്‍ മാത്രമേ ഇടുക്കിക്കാര്‍ക്ക്‌ ഭയക്കേണ്ടതുള്ളു. പക്ഷെ, കൊച്ചിയില്‍ ബഹുനിലമന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലമരുക അതിലും എത്രയോ ഇരട്ടി ജീവിതങ്ങളായിരിക്കും. ഇതേപ്പറ്റിക്കൂടി ബോധവല്‍ക്കരിക്കാന്‍ നാം മെഴുകുതിരി വിപ്ലവങ്ങള്‍ നടത്താന്‍ മടിക്കുന്നതെന്ത്‌?

നമ്മുടെ ചിന്തകളെ തീപിടിപ്പിക്കുന്നത്‌ താല്‍ക്കാലികമായ ആവശ്യങ്ങളാണ്‌. കംപ്യൂട്ടറിനു മുന്നിലിരുന്ന്‌ രോഷം കൊള്ളാനും സങ്കടപ്പെടാനും പേടിക്കാനുമുള്ള ചില കാരണങ്ങള്‍. ഓരോ ദിവസവും നല്ലൊരു സമയം ഇന്റര്‍നെറ്റിനു മുന്നില്‍ കുത്തിയിരിക്കുന്ന ഞാനും ചിലപ്പോഴൊക്കെ അതില്‍ പെട്ടുപോകുന്നു. പക്ഷെ, ഞാന്‍ ഇറങ്ങിപ്പോന്ന മലനിരകളില്‍ നിന്ന്‌ എന്റെ സഹജീവികള്‍ നിലവിളിക്കുമ്പോള്‍, അവരുടെ പേരില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി സൈബര്‍ ഇടങ്ങളില്‍ രോഷം കൊള്ളുന്നവരോട്‌ കലഹിക്കാതിരിക്കാന്‍ എനിക്കാവില്ല. ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ ഞങ്ങളെ സിംഹവാലന്‍കുരങ്ങളുകളെന്നു വിളിച്ച്‌ കളിയാക്കാനല്ലേ ചങ്ങാതിമാരേ നിങ്ങളില്‍ പലരും തുനിഞ്ഞിട്ടുള്ളത്‌?

ഞങ്ങള്‍ക്കറിയാം, പെരിയാറിന്റെ തീരത്തു താമസിക്കുന്നവരുടെ ആയുസ്സിന്റെ ബലംകൊണ്ട്‌ മുല്ലപ്പെരിയാര്‍ ഇന്നത്തെപോലെതന്നെ നാളെയും നിലനില്‍ക്കുകയും അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തുകയും ചെയ്‌താല്‍ പിന്നെ നിങ്ങളൊക്കെ മെഴുകുതിരി അണയ്‌ക്കും. നേതാക്കളൊക്കെ മലയിറങ്ങും. സൈബര്‍സിംഹങ്ങള്‍ `സില്‍സില'കള്‍ക്കും സന്തോഷ്‌പണ്ഡിറ്റുമാര്‍ക്കും പിന്നാലെ തെറിവിളികളുമായി പാഞ്ഞുചെല്ലും. `കൊലവെറി'കള്‍ക്ക്‌ കയ്യടിക്കും. ഒരു കൂട്ടമരണത്തിനു വിധിക്കപ്പെടാന്‍മാത്രം ഞങ്ങളുടെ നാട്ടുകാര്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ ആശ്വസിച്ച്‌, മലമുകളില്‍ നിന്നൊരു ഇരമ്പം വരുന്നുണ്ടോ എന്നു കാതോര്‍ത്ത്‌ ഭയചകിതരായി ഞങ്ങളുടെ നാട്ടുകാര്‍ പകലും രാത്രികളും തള്ളിനീക്കും.

2006ല്‍ ഞങ്ങളിതു കണ്ടതാണ്‌. മറ്റൊരു ഭൂചലനമുണ്ടാകുംവരെ മുല്ലപ്പെരിയാറിനെ ഓര്‍ത്ത്‌ പരസ്‌പരം കെട്ടിപ്പിടിച്ച്‌ ഞങ്ങള്‍ ആശങ്കകള്‍ പങ്കുവച്ചുകൊള്ളാം. നിങ്ങള്‍ക്ക്‌ വെള്ളവും വെളിച്ചവും തന്നുകൊള്ളാം. കാരണം എന്നും ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണല്ലോ പാവം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും.


(മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ വിവിധ ഗ്രൂപ്പുകളിലും മറ്റുമായി ഞാന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്നാണ്‌ ഇത്തരമൊരു ലേഖനത്തെപ്പറ്റി നാലാമിടത്തിന്റെ പ്രവര്‍ത്തകര്‍ എന്നോടു സംസാരിച്ചത്‌. തുടര്‍ന്ന്‌ ഞാന്‍ നല്‍കിയ കുറേ വിവരങ്ങളും എന്നോടു സംസാരിച്ചെടുത്തവയും ചേര്‍ത്ത്‌ അവര്‍ തന്നെ ഒരു ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചു (
http://www.nalamidam.com/archives/6287). ഈ ലേഖനം വായിച്ച ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപസമിതി അത്‌ പ്രസിദ്ധീകരിക്കുന്നതിനനു തയ്യാറായി. അവര്‍ക്കു പ്രസിദ്ധീകരണത്തിനുതകുംവിധം ചില മാറ്റങ്ങള്‍ വരുത്തിയ നാലാമിടത്തിലെ ലേഖനമാണിത്‌. നാലാമിടത്തിന്റെയും ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെയും പ്രവര്‍ത്തകര്‍ക്കു നന്ദി.)

Monday, July 18, 2011

ഉരുള്‍ സ്‌മാരകങ്ങള്‍

ഉരുള്‍പൊട്ടലുകള്‍ക്ക് നിത്യസ്‌മാരകങ്ങളുണ്ടോ? ഉണ്ട്. അവ കാണണമെങ്കില്‍ ഇടുക്കി ജില്ലയിലൂടെ സഞ്ചരിച്ചാല്‍ മതി. ഓരോ മലകള്‍ക്കും ഓരോ ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുന്നിന്‍റെ ശരീരത്തില്‍ പച്ചപ്പു വന്നുമൂടിയ ഒരു വടു. പ്രകൃതി തന്നെ ഒരുക്കിയ സ്‌മാരകം. ഓര്‍മപ്പെടുത്തല്‍ എന്നു പറയുകയാകും ശരി. രക്തസാക്ഷി മണ്‌ഡപങ്ങളോ ജീവന്‍‌പോയവരുടെ പേരുകൊത്തിയ ഫലകങ്ങളോ അല്ല, പ്രകൃതിയുടെ അടയാളങ്ങളാണ് അവ. ഏതോ ഒരു നശിച്ച രാത്രിയില്‍ ഭൂമിക്കടിയില്‍ നിന്ന് പെരുവെള്ളവും കരിങ്കല്ലുകളും വൃക്ഷലതാദികളെ തകര്‍ത്തു താഴേക്കു പാഞ്ഞതിന്‍റെ മുറിവുണങ്ങിയ അടയാളം.

അതിന്‍റെ മീതേ പൊടിച്ചു വളരുന്ന പച്ചപ്പുകള്‍ക്ക് അപ്രത്യക്ഷരായ മനുഷ്യരുടെ ശരീരങ്ങള്‍ വളമേകിയിട്ടുമുണ്ടാകും. അവയുടെ തുടക്കം മുതല്‍ താഴേക്ക് അധികം പഴക്കമില്ലാത്ത നീരുറവയുമുണ്ടാകും. അത് ഉണങ്ങാത്ത അടയാളമാണ്. ഒരുവേള അപരിചിതനായ ഒരുവന്‍റെ കണ്ണില്‍ ആ വടുക്കള്‍ പെട്ടാലും അത് പല ജീവനുകള്‍ ഹോമിക്കപ്പെട്ട ഒരു പ്രകൃതിതാണ്‌ഡവത്തിന്‍റെ അവശേഷിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നുവരില്ല. പിന്നെ, ഇടുക്കിയിലേക്കു കിതച്ചുകയറുന്ന വഴികളിലോരോന്നില്‍ നിന്നും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളിലേക്കു നോക്കിയാല്‍ ഇത്തരം ചെറിയ മുറിപ്പാടുകള്‍ കാണാനാകും. ആളപായങ്ങളുണ്ടാക്കാതെ വിദൂരത്തല്ലാതെ പെയ്‌ത മഴയത്ത് താഴോട്ടൊഴുകിപ്പോയ മണ്ണിന്‍റെ അല്‍പം നഗ്നത.

ഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്. വേനല്‍ക്കാലം വറുതിയുടേയും. ഇറ്റുവെള്ളം കുടിക്കാനില്ലാതെ വറ്റിയ കിണറുകളും തോടുകളും ഉപേക്ഷിച്ച് ഓലികളില്‍ തപസ്സിരിക്കുന്നവര്‍ ഇടവം പിന്നിടുന്നതോടെ ദുരിതത്തിന്‍റെ നിലയില്ലാക്കയത്തിലാകും. ഇടുക്കി ജലസംഭരണിയില്‍ വെള്ളം നിറയാന്‍ സംസ്ഥാനമൊട്ടാകെ പ്രാര്‍ഥിക്കുമ്പോള്‍ മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.

ഉരുള്‍പൊട്ടല്‍ എന്ന വാക്ക് ആദ്യം കേട്ടതെന്നാണ്? വെള്ളത്തൂവലില്‍ നിന്ന് മൂന്നു നാലു കിലോമീറ്റര്‍ അകലെ പൊന്‍മുടി അണക്കെട്ടിന്‍റെ താഴ്‌ഭാഗത്തായുള്ള മൂത്ത അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്താണെന്ന് ഓര്‍മ. പന്നിയാറിന്‍റെ ഇരുകരകളിലുമായി തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു പാലമോ ചപ്പാത്തോ പോലുമില്ലാതെ പന്നിയാര്‍കൂട്ടിയെന്ന ഗ്രാമം. അവിടെ വന് പാറക്കെട്ടുകള്‍ നിറഞ്ഞ് വരണ്ടൊഴുകുന്ന പന്നിയാറിന്‍റെ തീരത്തായിരുന്നു പച്ചഇഷ്‌ടികയും ഓലയും കൊണ്ടു തീര്‍ത്ത ആ വീട്. വെളിക്കിറങ്ങാന്‍ പോയിരുന്ന വലിയ കല്ലുകള്‍ ഏതോ ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതായിരുന്നത്രെ. ഇനിയും താഴേക്കുരുളാന്‍ പഴുതില്ലാതെ അവ നദിയുടെ തീരത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നിരിക്കണം.

തൊടുപുഴയില്‍ നിന്നുള്ള `കോമ്രേഡ്’ ബസില്‍ ആദ്യം പന്നിയാര്‍കൂട്ടിയിലെ വീട്ടില്‍ ചെല്ലുന്നതിന് മുമ്പുള്ള വര്‍ഷമാണ് മലമുകളില്‍ നിന്ന് മറ്റൊരു ഉരുള്‍ നദിയിലേക്കു പതിച്ചത്. ഓരോ ഉരുളുകള്‍ക്കും ലക്ഷ്യമായി താഴെ ഒരു നദിയുണ്ടാകുമെന്നറിഞ്ഞത് അന്നാണ്. വീടിന്‍റെ പിന്നില്‍ ചെങ്കുത്തായ മലയാണ്. അതിന്‍റെ വശം ചെത്തി ബസുകള്‍ക്കുപോകാന്‍ ചെളിയും തരിക്കല്ലുകളും മൂടിയ ടാറിട്ട റോഡ്. വാഹനങ്ങള്‍ പോകുന്നത് വീടിനു മീതേക്കൂടിയാണോ എന്നു തോന്നിപ്പോകും. മലമുകളില്‍ നിന്നു വന്ന ഉരുളിള്‍ ഒലിച്ചുപോയ റോഡ് ഒരു ബസിനു കഷ്‌ടിച്ചുപോകാനാകുന്ന വിധത്തില്‍ പുതുക്കിപ്പണിതിട്ടുണ്ട്. ഉരുള്‍ വന്നപ്പോള്‍ ഒലിച്ചുപോയ വീടിന്‍റെ ചായ്‌പ് വീണ്ടും ഓലകെട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നു. എന്നിട്ടും ഉരുളിന്‍റെ കരുത്ത് മനസ്സില്‍ പതിഞ്ഞിരുന്നില്ല.

മഴ നിര്‍ത്താത പെയ്യുന്ന രാത്രികള്‍ അന്നു ഭയമായിരുന്നു. നിരന്തരമായി ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങള്‍. ശക്തമായി വീശുന്ന കാറ്റ്. നിറുത്താതെ പെയ്യുന്ന മഴ. മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര വിലകുറഞ്ഞ ഷീറ്റുകളായിരുന്നു. ചാക്കു ഷീറ്റുകളെന്നു പറയും. ശക്തമായ കാറ്റില്‍ അവ ഇളകിപ്പറന്നുപോകും. എത്രയോ രാത്രികള്‍ മഴവെള്ളം പതിക്കുന്ന മുറികളില്‍ ഉറങ്ങാതിരുന്നിരിക്കുന്നു. മണ്ണെണ്ണ വിളക്കുകള്‍ക്ക് കാറ്റിനെ ചെറുക്കാന്‍ ശക്തിയില്ലാതിരുന്നതിനാല്‍ ഇരുട്ടായിരുന്നു കൂട്ട്. ഒടുവില്‍ കണ്ണുകളില്‍ ഉറക്കംതൂങ്ങി തളരുമ്പോള്‍ വീണ്ടും കാറ്റിന്‍റെ ഇരമ്പം ശക്തമാകും. ഉറക്കം കെട്ടുപോകും. വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്ന കരപിരശബ്‌ദം വീണ്ടും വീണ്ടും ഭയപ്പെടുത്തും.

dsc_0382_copy

വീട് കുന്നിന്‍റെ മുകളിലായിരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ മുകളില്‍ വന്നു പതിക്കുമെന്ന് ഭയപ്പെട്ടിരുന്നില്ല. പക്ഷെ, മുന്നിലെ മുറ്റം കെട്ടിപ്പൊക്കിയിരുന്ന കയ്യാല തകര്‍ന്ന് വീട് ഉരുളായി താഴേക്കു പോകുമോ എന്നു ഭയന്നിരുന്നു. കനത്ത കാറ്റും മഴയും മൂലം ജീവിതം ദുരിതമയമാകുമ്പോള്‍ ജില്ലാകളക്ടര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കും. ചിലപ്പോള്‍ ഒരാഴ്‌ചയിലധികം അതു നീളും. ചീഞ്ഞ മഴയേയും നശിച്ച കാറ്റിനേയും ഭീതിയോടെ നോക്കി സ്‌കൂളില്‍ പോകാതെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടിയിരുന്ന കാലം.

എണ്‍പതുകളുടെ അവസാനം വരെ പത്രമാധ്യമങ്ങള്‍ക്കൊന്നും ഹൈറേഞ്ചില്‍ പ്രതിനിധികളുണ്ടായിരുന്നില്ല. ഏജന്‍റുമാരായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്. പലപ്പോഴും പിറ്റേന്ന് ചെറിയൊരു വാര്‍ത്തയാകും വരിക. തൊട്ടടുത്തദിവസം തൊടുപുഴയില്‍ നിന്നു മലകയറി ലേഖകരും ഫോട്ടോഗ്രാഫര്‍മാരും വരും. അവശിഷ്‌ടങ്ങളുടെ പടവും ദുരന്തത്തിന്‍റെ കദനകഥകളുമായി അവര്‍ മലയിറങ്ങൂം. വീട്ടുമുറ്റത്തു സംഭവിച്ച ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥ രണ്ടോ മൂന്നോ ദിവസത്തിനുശേഷം വായിച്ച് നെടുവീര്‍പ്പിടും.

ഓരോ ഉരുളുകളും വാഹനങ്ങളെ വഴിയില്‍ കുടുക്കിയിരുന്നു. മുണ്ടക്കയത്തു നിന്ന് കട്ടപ്പനയ്‌ക്കും കുമളിക്കുമുള്ള റോഡുകളിലും നേര്യമംഗലത്തുനിന്ന് ഇടുക്കിക്കും അടിമാലിക്കുമുള്ളവഴികളിലും നിരന്തരം മണ്ണും കല്ലും വിഘാതം സൃഷ്‌ടിച്ചു. ഇടറോഡുകളുടെ കാര്യം പറയുകയും വേണ്ട. ഒരു വശത്തെ മലയില്‍ നിന്ന് അഗാധമായ താഴ്‌ചയിലേക്കുള്ള ഉരുളുകളുടെ പ്രയാണം റോഡുകളെ തകര്‍ത്തു. ചിലപ്പോഴൊക്കെ കല്ലും വെള്ളവുമില്ലാതെ മണ്ണുമാത്രം വന്‍പാളിയായി അടര്‍ന്നു വീണു. അവയ്‌ക്കിടയിലും മനുഷ്യജീവനുകള്‍ ഒടുങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഹൈറേഞ്ചില്‍ നിന്നുള്ള ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാരണം ഏതു നിമിഷവും മണ്ണിടിഞ്ഞോ മരം വീണോ ഗതാഗതം തടസ്സപ്പെടാം. അങ്ങിനെയുണ്ടാകുന്ന തടസ്സങ്ങള്‍ മാറ്റാന്‍ ഇന്നും ഹൈറേഞ്ചിലെ അഗ്നിശമനവിഭാഗത്തിന് സജ്ജീകരണമില്ല.

ബൈസണ്‍വാലിയിലും മൂലമറ്റത്തും കുന്തളംപാറയിലും ഉരുള്‍പൊട്ടിയപ്പോഴൊക്കെ അതിന്‍റെ വിവരങ്ങള്‍ പിറ്റേന്നു പത്രം കിട്ടുമ്പോഴാണ് അറിഞ്ഞിരുന്നത്. റേഡിയോ വാര്‍ത്തയില്‍ ഒരിക്കലും വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. കാലാവസ്ഥാപ്രവചനത്തില്‍ തീരദേശത്തു കാറ്റുവീശുന്ന വിവരം മാത്രമേ കാണൂ. പക്ഷെ, ആ കാറ്റ് മലമടക്കുകളിലും ആഞ്ഞുവീശാറുണ്ടായിരുന്നു. മീന്‍പിടുത്തക്കാര്‍ക്കുള്ള മുന്നറിയിപ്പ് മലയോരത്തെ കര്‍ഷകര്‍ക്കുകൂടിയുള്ളതായിരുന്നു.

dsc_0497_copy

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, 1992ല്‍. അത്തരത്തില്‍ നിറുത്താതെ മഴ പെയ്‌തിരുന്ന ഒരു രാത്രി. തുലാവര്‍ഷമാണ്. പക്ഷെ ഇടിക്കും മിന്നലിനും ശക്തി കുറവ്. കൃത്യമായി ഓര്‍ക്കുന്നു, വൃശ്ചികപ്പുലരിക്കു തൊട്ടുതലേന്ന്. കാറ്റും മഴയും ശാന്തമായ ഏതോ ഒരു യാമത്തില്‍ ഒന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ മഴ പൂര്‍ണമായും മാറിയിരിക്കുന്നു. പക്ഷെ, ദൂരെ ഒരിരമ്പം കേള്‍ക്കാം. വ്യക്തമാകാത്ത ഒരിരമ്പം. കുറച്ചു കഴിഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്. വീടിരിക്കുന്ന ചെറു കുന്നിനു താഴെ ഒഴുകുന്ന തോട്ടിലൂടെ വെള്ളം കൂലംകുത്തിയൊഴുകുന്നത് വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ കാണാം. ഇതിനിടയില്‍ ആരോ വന്നു പറഞ്ഞു. പാലാറില്‍ ഉരുള്‍പൊട്ടി.
ഉടുമ്പഞ്ചോല താലൂക്കിന്‍റെ ആസ്ഥാനമായ നെടുങ്കണ്ടത്തുനിന്ന് അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമമാണ് പാലാര്‍. യാത്രക്ക് വല്ലപ്പോഴും വരുന്ന ട്രിപ്പു ജീപ്പുകള്‍ മാത്രം ആശ്രയമായുള്ള ഗ്രാമം. അന്ന് രാത്രി അവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം ഒലിച്ചുപോയി. ഒരു പെണ്‍കുട്ടിയെമാത്രം ഭൂമിയില്‍ തനിച്ചാക്കിയിട്ട്. അങ്ങോട്ടുള്ള റോഡില്‍ മുട്ടൊപ്പം ചെളിയാണെന്ന് ആരോ പറഞ്ഞറിഞ്ഞു.

പതിവുപോലെ കോളജിന് അവധി പ്രഖ്യാപിച്ചു. കല്ലാര്‍ പുഴയ്‌ക്കു കുറുകെ മുണ്ടിയെരുമയിലുള്ള തൂക്കുപാലം (ആട്ടുപാലം എന്നും പറയും) കടന്നായിരുന്നു ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നത്. ആ വെള്ളപ്പൊക്കത്തില്‍ ആട്ടുപാലം തകര്‍ന്നു. റോഡില്‍ വെള്ളം കയറി. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകാനായി കല്ലാര്‍ ജംഗ്‌ഷനില്‍ നിര്‍മിച്ചിട്ടുള്ള ചെറു ഡാമില്‍ വെള്ളം നിറയുകയും അത് തുറന്നുവിടാനാകാതെ വരികയും ചെയ്‌തതാണ് കല്ലാര്‍പുഴയിലെ ജലനിരപ്പുയരാന്‍ കാരണമായത്. ഒരു വശത്ത് ചെറുപാലങ്ങളെ തകര്‍ത്ത് കോമ്പയാര്‍ നിറഞ്ഞൊഴുകുന്നു. മറുവശത്ത് കല്ലാറും. പുറംലോകവുമായി ബന്ധം അറ്റ് ഒരു തുരുത്തിലായി ഞങ്ങളുടെ കുന്ന്.

വെള്ളം കുറഞ്ഞപ്പോള്‍, ഇരുമ്പുകമ്പിയിള്‍ തൂങ്ങി തകര്‍ന്നു കിടക്കുന്ന ആട്ടുപാലത്തിന്‍റെ അവശേഷിപ്പില്‍ വെള്ളത്തിലൂടെ ഒലിച്ചുവന്ന ഭൂമിയുടെ അവശിഷ്‌ടങ്ങള്‍ തങ്ങിക്കിടക്കുന്നതു കാണാമായിരുന്നു. രണ്ടു ദിവസത്തിനുശേഷം കല്ലാറിലെ വെള്ളം അല്‍പം കൂടി കുറഞ്ഞപ്പോള്‍ പൊട്ടിക്കിടന്ന തൂക്കുപാലത്തിന്‍റെ ഇരുമ്പുകമ്പിയില്‍ തൂങ്ങി മറുകരയെത്തി. വലിയൊരു സാഹസികപ്രവൃത്തി ചെയ്തുവെന്ന തോന്നലായിരുന്നു അപ്പോള്‍. ഹൈറേഞ്ചില്‍ അവശേഷിച്ചിരുന്ന ആട്ടുപാലങ്ങള്‍ അപ്രത്യക്ഷമായത് ആ വെള്ളപ്പൊക്കത്തിലാണ്.
പിന്നെയും എത്രയോ ഉരുള്‍പൊട്ടലുകള്‍. വാര്‍ത്തകളില്‍ നിന്ന് ഓരോ മരണവും അറിഞ്ഞുകൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രതിനിധിയായപ്പോള്‍ ഉരുളിന്‍റെ അനുഭവം മറിച്ചായി. ഇരയേക്കാള്‍ ഇരപിടിയന്‍റെ മനസ്സ്. അക്കാത്ത്, 1997 ജൂലൈ 22നാണ് അടിമാലിക്കടുത്ത് പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടിയ വാര്‍ത്ത കാതിലെത്തിയത്. ചാനലുകള്‍ സജീവമാകാത്ത കാലം. ഹൈറേഞ്ചില്‍ വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ് ടെലിവിഷനുള്ളത്. അതും കൊടൈക്കനാല്‍ നിലയത്തില്‍ നിന്നുള്ള സംപ്രേഷണം മാത്രം കിട്ടും.

മരണസംഖ്യയെപ്പറ്റി അഭ്യൂഹങ്ങള്‍ മാത്രം. ദുരന്തത്തില്‍ എത്രപേര് മരിച്ചുവെന്ന് ഇപ്പോഴും തിട്ടമില്ല. ദിവസങ്ങളോളം വഴി മുടങ്ങി. അനേകം വീടുകള്‍, കുടുംബങ്ങള്‍ ഒലിച്ചുപോയി. ഇരുപതിലധികംപേര്‍ മരിച്ചു. ഇതിനിടിയല്‍ ആരോ പറഞ്ഞു, ഉരുളില്‍ ഒരു മാരുതി കാര്‍ പെട്ടിട്ടുണ്ടെന്ന്. താഴെ നദിയില്‍ പതിച്ച കല്ലിനും മണ്ണിനുമിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതു തിരഞ്ഞു. തൊട്ടുമുന്നില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും വെള്ളവും റോഡിലേക്കു പതിക്കുന്നതുകണ്ട് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരായിരുന്നു കാറിനെപ്പറ്റി പറഞ്ഞത്. പക്ഷെ, കാണാതായ കാറിനേയോ അതിലെ യാത്രക്കാരേയോ തേടി ആരും വരാതിരുന്നതിനാല്‍ അത് വെറും അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഇടുക്കി ജില്ല കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായിരുന്നു അത്.

ആ ഉരുള്‍പൊട്ടലില്‍ പെട്ടുപോയ ഒരു കുട്ടിയുടെ മൃതശരീരംപോലും ഇതുവരെ കിട്ടിയിട്ടില്ല. കുട്ടിയുടെ ശരീരം തേടി രാത്രിയില്‍ മണ്ണുമാറ്റുന്നവരെ നോക്കി റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ നിശ്ചേതനായിരിക്കുന്ന പിതാവിനെ പറ്റി ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് എവിടെയോ പറഞ്ഞതോര്‍ക്കുന്നു.
ചെറുതോണിയിലും മേപ്പാറയിലും മുരിക്കാശ്ശേരിയിലും ചെയിനായി ഉരുള്‍പൊട്ടിയ മറ്റൊരു മഴക്കാലം ഓര്‍ക്കുന്നു. ഇന്നത്തേതുപോലെ ഉള്‍നാടുകളിലൂടെ ധാരാളം റോഡുകള്‍ അന്നു വന്നിട്ടില്ല. വാര്‍ത്താവിനിമയ ബന്ധങ്ങളും കുറവ്. മൊബൈലോ ഇന്റര്‍നെറ്റോ ഇല്ല.

dsc_0371_copy

കട്ടപ്പനയിലെ ലേഖകന്‍ മറ്റെവിടെയോ ഉരുള്‍പൊട്ടല്‍ എടുക്കാന്‍ പോയപ്പോഴാണ് 26 കിലോമീറ്റര്‍ അകലെയുള്ള എനിക്ക് ഫോണ്‍ വരുന്നത്. മുരിക്കാശ്ശേരിയിലേക്കായിരുന്നുയാത്ര, ജീപ്പില്‍. വഴിയിലെല്ലായിടത്തും മണ്ണിടിഞ്ഞുവീണിരിക്കുന്നു. റോഡരികിലെ ഉറവകളില്‍ നിന്ന് രൂപംകൊണ്ട മഴക്കാല അരുവികള്‍ റോഡ് മുറിച്ചൊഴുകുന്നു. സമയത്തിനൊപ്പം ഓടിയെത്താനുള്ള പാച്ചിലാണ്. കനത്ത മഴയേയും തണുപ്പിനേയും ചെറുക്കാന്‍ സ്വെറ്ററും ധരിച്ചുള്ള യാത്ര.

മഴ മാറി നിന്ന പ്രഭാതത്തില്‍ ഒരെലിയെക്കണ്ട് അതിനു പിന്നാലെ പോയ പെണ്‍കുട്ടിയായിരുന്നു മണ്ണിടിച്ചിലിന്‍റെ ഇര. വീടിരിക്കുന്ന മണ്‍തിട്ടയുടെ മുകളില്‍ നിന്ന് താഴേയ്‌ക്കു വെട്ടിയ വഴിയിലൂടെ ഇറങ്ങിപ്പോയ കുരുന്നിനു മീതേ മണ്ണിടിഞ്ഞുവീണു. മുത്തച്ഛന്‍റെ കണ്‍മുന്നിലുണ്ടായ ദുരന്തം. അവിടെയെത്തുമ്പോള്‍ കുട്ടിയെ പുറത്തെടുക്കാന്‍ കുഴിച്ച കുഴി കാഴ്‌ചക്കാരെ നോക്കി വാതുറന്നിരിക്കുന്നു. പിന്നീടും പലതവണ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്‍റെയും ദുരിതചിത്രങ്ങള്‍ പുറംലോകത്തെ അറിയിക്കാനുള്ള നിയോഗമുണ്ടായി. ഓരോ കദനകഥയിലും കണ്ണീര്‍ പരമാവധി കലര്‍ത്താന്‍ അനുഭവങ്ങളുടെ ചൂര് ധാരാളമായിരുന്നു.

പിന്നീട്, കട്ടപ്പനയിലെ ഓഫിസില്‍ നിന്ന് വിദൂരതയിലേക്കു നോക്കുമ്പോള്‍ മലകള്‍ കോട്ടകെട്ടിയ പച്ചപ്പുകള്‍ക്കിടയില്‍ ഒരു കുന്നുകണ്ടിരുന്നു. കുന്തളംപാറക്കുന്ന്. അതിന്‍റെ ചെരുവില്‍ വൃക്ഷങ്ങളില്ലാതെ താഴേക്കു നീളുന്ന ഒരടയാളം. ഉരുള്‍പൊട്ടലുകള്‍ ഭൂമിയില്‍ നിത്യസ്‌മാരകം സൃഷ്‌ടിക്കുമെന്ന് മനസ്സിലാക്കിയത് ആ കാഴ്‌ചയില്‍ നിന്നായിരുന്നു. അന്ന് അഞ്ചോ ആറോ പേര്‍ മരിച്ചുവത്രെ. അതിലൊരാളുടെ ശരീരം ഇപ്പോഴും കണ്ടെടുക്കാനാകാതെ മണ്ണിനടിയിലാണ്. ഭൂമി അവരെ ഹൃദയത്തിലേക്കു സ്വീകരിച്ചതാകാം. ആ ഓഫീസില്‍ ജോലി ചെയ്‌ത അഞ്ചു വര്‍ഷത്തിനിടയില്‍ എത്രയോ തവണ ആ മുറിപ്പാടുനോക്കി നിന്നിരിക്കുന്നു.

2002 ജൂലൈ. അന്നൊരു പ്രഭാതത്തില്‍ തൊടുപുഴ വെളിച്ചിയാനി മലമുകളിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്തയാണ് ഉണര്‍ത്തിയത്. മരണത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും അവസാനം എല്ലാവരേയും ഞെട്ടിച്ച ഒരു മരണവും സമ്മാനിച്ച ഉരുള്‍പൊട്ടല്‍. മരിച്ചവരുടെ എണ്ണമോ ദുരന്തത്തിന്‍റെ വ്യാപ്‌തിയോ ആയിരുന്നില്ല ആ ഞെട്ടലിനു കാരണം. മലയാള മാധ്യമചരിത്രത്തിലാദ്യമായി കര്‍ത്തവ്യനിരതനായ ഒരു ഫോട്ടോഗ്രാഫറെ പ്രകൃതി അപഹരിച്ച ദിവസമായിരുന്നു അത്. വിക്ടര്‍ ജോര്‍ജിനെ.

2003070600230403

തനിക്കു ഹിതകരമല്ലാത്തതു പ്രവര്‍ത്തിക്കുന്നവരെ ആക്രമിച്ചോടിക്കുന്ന ക്ഷുഭിതമനസ്സുകളെയാണ് അന്ന് പ്രകൃതി ഓര്‍മിപ്പിച്ചത്. അഞ്ചോളം ജീവനുകള്‍ അപഹരിച്ചശേഷം ശാന്തയായ പ്രകൃതിയുടെ വ്രണങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തുകയായിരുന്നു വിക്ടര്‍. ഇടുക്കിയില്‍ പലയിടത്തും ഉരുളുകള്‍ ചെറുതും വലുതുമായ ദുരന്തങ്ങളുണ്ടാക്കിയപ്പോള്‍ തോളില്‍ ക്യാമറ ബാഗും തൂക്കി ഓടിയെത്തിയ, പ്രകൃതിയേയും മഴയേയും സ്‌നേഹിച്ച വിക്‌ടറിനെ മറ്റൊരു ഉരുളിന്റെ രൂപത്തിലെത്തി അവള്‍ സ്വന്തമാക്കി. രണ്ടുമൂന്നുദിവസം തന്റെ ഇളകിമറിഞ്ഞ ബാഹ്യചര്‍മ്മത്തിനിടയില്‍ ഒളിപ്പിച്ചശേഷമാണ് വിക്‌ടറിനെ ഭൂമി ഒരു ഓര്‍മയാക്കി തിരിച്ചുനല്‍കിയത്.

എന്നിട്ടും ഇടുക്കിക്കാര്‍ പഠിച്ചില്ല. ഒലിച്ചുപോകാനുള്ള മേല്‍മണ്ണ് മുഴുവന്‍ ഒലിച്ചുതീര്‍ന്നാല്‍, പൊട്ടാനുള്ള ഉരുളുകളെല്ലാം പൊട്ടിത്തീര്‍ന്നാല്‍ നിരായുധയായ ഭൂമിക്കുമീതേ ആധിപത്യം ഉറപ്പിക്കാമെന്നുതന്നെയായിരുന്നു കര്‍ഷകജനതയുടെ കണക്കുകൂട്ടല്‍. നിസ്സഹായജന്മങ്ങളുടെ പ്രതീക്ഷയായിരുന്നു അതെന്നു കരുതുകയാകും ശരി. ഓരോ മഴയിലും കാറ്റിലും കുരുമുളകുചെടികളും ഏലവും കാപ്പിയുമെല്ലാം മണ്ണടിയുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഭാവിയും ഇരുളടഞ്ഞു. കൂടുതല്‍ കരുത്തോടെ അവര്‍ ഭൂമി വീണ്ടും വെട്ടിപ്പിടിച്ചു, ഒരു വെല്ലുവിളിപോലെ.

അങ്ങിനെയൊരിക്കല്‍ പ്രകൃതി മറ്റൊരു വികൃതികാട്ടി. കുളമാവിനു മുകളില്‍ ഉരുള്‍പൊട്ടിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷെ, മനുഷ്യനൊരുക്കിയ ഒരു കെണി പ്രകൃതി തകര്‍ക്കുകയായിരുന്നു അവിടെ. കുരുന്നുകളുള്‍പ്പെടെ കുറേ ജീവനുകള്‍ അവിടെയും പൊലിഞ്ഞു. മലമുകളിലെ തോട്ടം നനയ്‌ക്കാന്‍ വെള്ളം ശേഖരിക്കുന്നതിനായി ഏതോ പണക്കാരന്‍ തീര്‍ത്ത തടയണയായിരുന്നു പൊട്ടിത്തകര്‍ന്നത്. കുതിച്ചൊഴുകിയ വെള്ളത്തിനൊപ്പം വഴിയിലെ കല്ലും മണ്ണും മരവും ചേര്‍ന്നപ്പോള്‍ അതിനും ഉരുള്‍പൊട്ടലെന്ന് ആദ്യം പേരുവീണു.
ഇത്തരത്തില്‍ ആയിരക്കണക്കിനു തടയണകള്‍ ഇപ്പോഴും ഇടുക്കിയുടെ സിരകളില്‍ നീരോട്ടം തടഞ്ഞു നിലകൊള്ളുന്നുണ്ട്. ഇടുക്കിയുടെ മാറിലെ ചെറുതും വലുതുമായ അണകളില്‍ മഴക്കാലത്ത് കെട്ടി നിര്‍ത്തുന്നത് ഏകദേശം 150 ടി.എം.സി. വെള്ളമാണ്. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം.

തന്‍റെ ശരീരത്തില്‍ നിന്ന് ഓരോ പച്ചപ്പുകളും അരിഞ്ഞുമാറ്റുമ്പോഴും മാംസം ചെത്തിയെടുക്കുമ്പോഴും സഹിച്ചുനില്‍ക്കുന്ന പ്രകൃതി, താണ്‌ഡവം തുടങ്ങിയാല്‍ പിന്നെ തടുക്കാനാവില്ല. രണ്ടുമൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍ കണ്ടതും അതാണ്. ഉരുള്‍പൊട്ടലായിരുന്നില്ല അവിടെ. കുന്നുകള്‍ ചെത്തിമാറ്റി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കുമീതേ പ്രകൃതിയുടെ ശാപാഗ്നി പതിച്ചു. ഒരു സായംസന്ധ്യയില്‍ മണ്ണിടിച്ചിലില്‍പെട്ട് ടൗണ്‍ മധ്യത്തിലെ അന്തോണിയാര്‍ കോളനി തുടച്ചുമാറ്റപ്പെട്ടു. കെട്ടിടങ്ങള്‍ നിലംപരിശായി. അവിടെയും ഒടുങ്ങി കുറേ നിസ്സഹായ ജീവനുകള്‍. പ്രകൃതി സ്വയം ഇടുക്കിയില്‍ ഏല്‍പിച്ച അവസാനത്തെ മുറിവായിരുന്നു മൂന്നാറിലേത്. ആ മുറിവുകളുടെ പാടും ഇപ്പോഴും ഉണങ്ങിയിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായപ്പോള്‍ ഈ ആധുനികയുഗത്തിലും അതിന്റ വാര്‍ത്തകളും ചിത്രങ്ങളും പുറംലോകത്ത് വ്യക്തമായിക്കിട്ടാന് വൈകി.

പൊന്‍മുടി അണക്കെട്ടില്‍ കെട്ടി നിര്‍ത്തുന്ന വെള്ളം തുരങ്കത്തിലൂടെ വെള്ളത്തൂവലിനു മുകളിലെ സര്‍ജുകുന്നില്‍ എത്തിച്ച് അവിടെ നിന്ന് പെന്സ്റ്റോക്ക് പൈപ്പുവഴി പന്നിയാര്‍ പവര്‍ഹൗസില്‍ കൊണ്ടുവന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്ത് അത്ഭുതകരമായ കാഴ്‌ചയായിരുന്നു. കറന്‍റ് എടുത്ത ശേഷം പുറത്തേക്കു വരുന്ന വെളളത്തിന് കൊടും ചൂടായിരുന്നു. സുസ്‌മേഷ് ചന്ത്രോത്തിന്റെ `ഡി’ എന്ന നോവലില്‍ ഈ സര്‍ജുകുന്നും പെന്‍സ്റ്റോക്ക് പൈപ്പും വായിച്ച് സ്‌മൃതികളെ ഉണര്‍ത്തി ഏതാനും നാളുകള്‍ക്കുശേഷമാണ്, രണ്ടുവര്‍ഷം മുമ്പ് അവിടെയും പ്രകൃതി പിണങ്ങിയത്. പെന്‍സ്റ്റോക്ക് പൈപ്പുകളിലേക്കുള്ള വാല്‍വുകള്‍ തല്ലിത്തകര്‍ത്ത് വെള്ളം താഴേക്ക് കുതിച്ചൊഴുകി. പന്നിയാര്‍ പവര്‍ഹൗസ് ഇപ്പോഴും പ്രതാപം വീണ്ടെടുത്തിട്ടില്ല. മനുഷ്യന് സൃഷ്‌ടിച്ച ആ ഉരുള്‍പൊട്ടലില് കാണാതായ ഒരു യുവാവ് ഇപ്പോള് മണ്ണിലും വെള്ളത്തിലുമായി ലയിച്ചുചേര്‍ന്നിട്ടുണ്ടാകും.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കുറവാണ്. മൂന്നാര്‍ ദുരന്തത്തിനുശേഷം നടുക്കുന്ന ഒരു മണ്ണിടിച്ചിലോ, പന്നിയാര്‍ ദുരന്തത്തിനുശേഷം ജലതാണ്‌ഡവമോ ഇടുക്കിയില്‍ കാര്യമായി ഉണ്ടായില്ല. അര്‍ഥവത്തായ ഒരു ശാന്തതയിലായിരുന്നു ഇടുക്കി. പക്ഷെ, വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ഭയം ഒരുമിച്ച് ഓരോ മഴക്കാലത്തും ഇടുക്കിയെ ഇപ്പോഴും ചകിതരാക്കുന്നുണ്ട്. ചുണ്ണാമ്പും ശര്‍ക്കരയും കൊണ്ടു തീര്‍ത്ത മുല്ലപ്പെരിയാര്‍ എന്ന അണ കുട്ടികള്‍ മഴയത്തു കളിക്കാന്‍ തീര്‍ക്കുന്ന മണ്‍കട്ടകളെപ്പോലെ ഏതു നിമിഷമാണ് തകരുകയെന്ന് അവര്‍ ഭയക്കുന്നു.

ആ ഭയത്തെ ഒരു നിമിഷത്തേക്ക് സ്‌തബ്‌ധമാക്കിക്കൊണ്ടാണ് ശാന്തയായിരുന്ന മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ ജലകന്യകയെന്ന ബോട്ട് നാല്‍പതിലധികം ജീവനുകളെ മുക്കിക്കൊന്നത്. ഇടുക്കി ഇത്തരത്തിലൊരു വന്‍ദുരന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നതു വാസ്‌തവമാണ്. മലമുകളില്‍ നിന്ന് ഇരമ്പിയാര്‍ത്തു വരുന്ന ജലതാണ്‌ഡവം കണ്ടു ശീലിച്ചവര്‍ക്ക് നിശ്ചലവും ശാന്തവുമായ ഒരു തടാകം ഈ ചതി ചെയ്‌തുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള ദുരന്തങ്ങളാണല്ലോ നമ്മെ കാത്തിരിക്കുന്നത്. അതിനുമപ്പുറം പ്രതീക്ഷിക്കുന്ന ഒരു ദുരന്തം സംഭവിക്കില്ലെന്ന് പറയാനുമാകില്ല.

ഇടുക്കിയില്‍ നിന്നു മലയിറങ്ങിപ്പോയവരേയും ആ ഭയമാണ് വിടാതെ പിന്തുടരുന്നത്. ഏതാനും മാസം മുമ്പ് ഒരു അര്‍ധരാത്രിയില്‍ ചെറുതോണിയില്‍ ഭൂമി കുലുങ്ങിയപ്പോള്‍ തിരുവനന്തപുരത്തു താമസമാക്കിയ എന്റെ മൊബൈല്‍ വിറച്ചത് അതിനാലാണ്. രായ്‌ക്കു രാമാനം ഇടുക്കിയുടെ ഓരോ കോണിലും കിടന്നുറങ്ങിയിരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുണര്‍ത്തി. ചിലരൊക്കെ ഭൂചലനം അറിഞ്ഞ് അപ്പോഴേക്കും ഉണര്‍ന്നിരുന്നു. രാത്രിയില്‍ ഭൂമിയുടെ ഹൃദയത്തില്‍ നിന്നുയരുന്ന മുഴക്കം ഒരിരമ്പമായി കാതുകളിലേക്ക്, ശരീരത്തിലേക്ക് പതിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടു. പിന്നീട് തിരുവനന്തപുരത്ത് ഭൂമി കുലുങ്ങിയ വാര്‍ത്ത അറിഞ്ഞ് ഇടുക്കിയില്‍ നിന്നു വന്ന ഫോണ്‍കോളുകളിലും ആ ആശങ്ക ഉണ്ടായിരുന്നു. ഇടുക്കിയുടെ ഓരോ മഴക്കാലരാത്രിയും അത്തരമൊരാശങ്കയിലേക്കാണ് കണ്ണടയ്‌ക്കുന്നത്

Tuesday, July 12, 2011

മാനത്തുകണ്ണികളെയും മാനംകെടുത്തുന്ന ബാല്യം...

'കളിക്കൂട്ടുകാര്‍' എന്ന വാക്കിന്റെ നിഷ്‌കളങ്കതയും അര്‍ഥവ്യാപ്‌തിയും നമുക്ക്‌ നഷ്ടപ്പെടുകയാണോ? ബാല്യത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത്‌ ഒരു കുടക്കീഴില്‍ നനഞ്ഞൊട്ടി നടന്നുപോയ ബാല്യങ്ങള്‍ നമ്മുടെ കണ്‍വെട്ടത്തു നിന്നു മറയുന്നു. താഴ്‌ന്ന ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കൈപിടിച്ചു സുരക്ഷിതയാക്കി വീട്ടിലെത്തിക്കാന്‍ വിശ്വസിച്ചേല്‍പിച്ചിരുന്ന കൊച്ചു ചേട്ടന്‍മാരേയും ഭയത്തോടെ നോക്കേണ്ട അവസ്ഥയിലേക്കു മാതാപിതാക്കള്‍ മാറുകയാണ്‌. അഞ്ചു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയ പീഢിപ്പിക്കാന്‍ ശ്രമിച്ച്‌ കൊലപ്പെടുത്തിയത്‌ വികാരങ്ങളുറയ്‌ക്കാത്ത പത്തുവയസ്സുകാരനാണെന്നറിയുമ്പോള്‍ നിസ്സംഗതയോടെ ആ വാര്‍ത്ത കേട്ടിരിക്കാന്‍ മലയാളിക്കു കഴിയുമോ?
പിറന്നുവീഴുന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍, അവള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വിവാഹം കഴിച്ചയക്കാനുള്ള ബുദ്ധിമുട്ടിലാണ്‌ പണ്ടൊക്കെ മാതാപിതാക്കള്‍ വിഷമിച്ചിരുന്നത്‌. ഇന്ന്‌ അതല്ല അവസ്ഥ. പിറന്നു വീഴുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്കു ചുറ്റും സുരക്ഷയുടെ വലയം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്‌. അഞ്ചും ആറും വയസ്സുവരെ ഉടുതുണിയും മറുതുണിയുമില്ലാതെ വീട്ടുമുറ്റങ്ങളില്‍ ഓടിക്കളിച്ചിരുന്ന കുട്ടികള്‍ ഇനിയുണ്ടാകില്ല. കാരണം നഗ്നതയുടെ വ്യാപ്‌തിയിലേക്ക്‌ പത്തുവയസ്സുകാരന്റെ കൂടി കണ്ണുകള്‍ നീണ്ടു തുടങ്ങിയിരിക്കുന്നു. ഓരോ പെണ്‍കുട്ടിയും പത്തു വയസ്സുകാരനെ മുതല്‍ എഴുപതുകാരനെ വരെ ഭയക്കേണ്ട സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴിതെറ്റിയിരിക്കുന്നു.
കഴിഞ്ഞയാഴ്‌ച ഇടുക്കി നെടുങ്കണ്ടത്തിനടുത്ത്‌ വട്ടപ്പാറയിലാണ്‌ അഞ്ചു വയസ്സുകാരിയ പത്തുവയസ്സുകാരന്‍ പീഢനശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയത്‌. വാല്‍മാക്രികളെ കാണിക്കാന്‍ കുളക്കരയില്‍ കൊണ്ടുപോകുകയും കൂട്ടുകാരി കാല്‍വഴുതി വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാന്‍ ശ്രമിക്കുകയോ നിലവിളിച്ച്‌ ആളെക്കൂട്ടുകയോ ഒക്കെ ചെയ്‌തിരുന്ന കാലം പോയ്‌മറഞ്ഞുവെന്നാണ്‌ ഈ സംഭവം ഞെട്ടലോടെ നമ്മെ ഓര്‍മിപ്പിക്കുന്നത്‌. കുട്ടികളുടെ ആകാംക്ഷ വാല്‍മാക്രികളിലും വെള്ളത്തില്‍ ഓടിക്കളിക്കുന്ന മാനത്തുകണ്ണികളിലുമല്ല. മഷിപ്പച്ചകള്‍ തേടിനടന്ന ബാല്യം മറ്റെന്തൊക്കെയോ തേടിത്തുടങ്ങിയിരിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കൗമാരത്തെ നാം ബാല്യത്തിലേക്കു പറിച്ചു നട്ടു തുടങ്ങിയിരിക്കുന്നു.
ഈ സംഭവത്തിന്‌ ഒരു മാസം മുമ്പാണ്‌ വട്ടപ്പാറയില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മേപ്പാറയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായത്‌. അവിടെ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ തിരുകിയത്‌ പതിമൂന്നുകാരനായിരുന്നു. പെണ്‍കുട്ടിയുടെ മരണകാരണം അവിടെ ലൈംഗികപീഢനത്തിനുള്ള ശ്രമം തന്നെ.
ലൈംഗികകതയുടെ അര്‍ഥമോ അനുഭൂതിയോ തിരിച്ചറിഞ്ഞു തുടങ്ങുംമുമ്പാണ്‌ ഇവിടെ കുട്ടികള്‍ പീഢനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത്‌. കുട്ടിപ്പാവാടയുമിട്ട്‌ തനിക്കൊപ്പം നടന്നുവരുന്ന പെണ്‍കുട്ടിയെ അവന്‍ വെറുമൊരു 'ജനനേന്ദ്രിയം' മാത്രമായി കണ്ടുതുടങ്ങിയിരിക്കുന്നു. മനശ്ശാസ്‌ത്രപരമായി ഈ മാനസ്സികാവസ്ഥയെ നാം വിശകലനം ചെയ്യുമ്പോഴും അതിലുമുപരിയായ നടുക്കം പെണ്‍മക്കളുണ്ടാകുന്ന ഓരോ മാതാപിതാക്കളും ഇപ്പോള്‍ അനുഭവിക്കുകയാണ്‌.
നോക്കിനില്‍ക്കെ വളര്‍ന്നുവികസിച്ച സാങ്കേതികവിദ്യകളാണോ നമ്മുടെ പെണ്‍കുരുന്നുകളെപ്പോലും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥയിലേക്കു നയിച്ചിരിക്കുന്നത്‌? അതെയെന്ന്‌ ഉത്തരം പറയേണ്ടിവരും. കൊച്ചുപുസ്‌തകങ്ങളുടെ കാലത്ത്‌ സ്‌കൂള്‍ കുട്ടികള്‍ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചു വച്ച്‌ അവ വായിച്ചാസ്വദിച്ചിട്ടുണ്ട്‌. പക്ഷെ, അവരാരും അതിലെ കഥകള്‍ തന്റെ കൂട്ടുകാരികളില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതായി നാം കേട്ടിട്ടില്ല. പിന്നീട്‌ അശ്ലീല സിഡികളും ചിലര്‍ക്കൊക്കെ വികാരങ്ങളിറക്കിവയ്‌ക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷെ, ചെറുബാല്യം മുതലേ മനുഷ്യനെന്നാല്‍ ലൈംഗികതയ്‌ക്കു വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന തോന്നലുളവാക്കും വിധം സാങ്കേതികവിദ്യയിലൂടെ അവ പ്രചരിച്ചപ്പോള്‍, അടുക്കളയിലെ അലമാരയില്‍ നിന്ന്‌ ഇഷ്ടപ്പെട്ട ഭക്ഷണസാധനം കട്ടെടുക്കുന്നതിലും ലാഘവത്തോടെ നമ്മുടെ കുരുന്നുകള്‍ മറ്റു പലതും അപഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വട്ടപ്പാറയില്‍ പെണ്‍കുരുന്നിനെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ ബാലന്റെ വീട്ടില്‍ അവന്റെ പിതാവ്‌ സ്ഥിരമായി നീലച്ചിത്രങ്ങള്‍ കണ്ടിരുന്നതായാണ്‌ വിവരം. അച്ഛന്‍ ആകാംക്ഷയോടെ കണ്ടിരിക്കുന്ന 'സിനിമ'കളിലെ അപരിചിതദൃശ്യങ്ങള്‍ അവനില്‍ മറ്റു ചില ആകാംക്ഷകള്‍ ഉണര്‍ത്തിവിട്ടു. അതിന്റെ പൂരണത്തിനായി അവന്‍ കണ്ടുപിടിച്ചത്‌ തന്റെ കൈവിരലില്‍ തൂങ്ങി സ്‌കൂള്‍ വിട്ടു വരുന്ന പെണ്‍കുരുന്നിന്റെ രഹസ്യപ്രദേശങ്ങളാണ്‌! ഇടിപ്പടങ്ങളില്‍ നായകനും വില്ലനും അടികൂടുന്ന ദൃശ്യങ്ങള്‍ കണ്ട്‌ ആവേശപ്പെട്ട്‌ കൂട്ടുകാരുമായി 'ഡിഷ്യും, ഡിഷ്യും' എന്ന്‌ ഒച്ചവച്ചു കളിച്ചിരുന്നു കുട്ടിയിലേക്ക്‌ തീര്‍ത്തും അപരിചിതമായ ദൃശ്യങ്ങള്‍ ആവേശത്തോടെ കണ്ടാസ്വദിക്കുന്ന അച്ഛന്‍ സൃഷ്ടിച്ചുവിട്ട താല്‍പര്യങ്ങളെന്തൊക്കെയാകുമെന്ന്‌ ഊഹിക്കാവുന്നതല്ലേയുള്ളൂ.
മേപ്പാറയിലെ സംഭവത്തിനുപിന്നില്‍ പ്രചരിച്ചിരുന്നത്‌ മൊബൈല്‍ ഫോണിലെ ക്ലിപ്പിംഗുകളാണെന്നു വ്യക്തമായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത്‌ സ്ഥിരമായി കണ്ടിരുന്ന കുട്ടികളുടെ സംഘത്തില്‍പെട്ട ബാലനാണ്‌ അവിടെ അഞ്ചു വയസ്സുകാരിയിലേക്കു തന്റെ ആകാംക്ഷകള്‍ ഇറക്കിവച്ചത്‌.
പൂര്‍ണ നഗ്നരായി രതിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളല്ല, മറിച്ച്‌ വസ്‌ത്രത്തിന്റെ പഴുതുകളിലൂടെയും മറ്റും പുറത്തുകാണുന്ന നേരിയ നഗ്നതകള്‍ക്കാണ്‌ ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലും മറ്റും പ്രിയമേറെയുള്ളത്‌. ഒളിച്ചു വച്ചിരിക്കുന്നതിനുള്ളിലെന്തെന്നറിയാനുള്ള കുട്ടികളുടെ താല്‍പര്യം കൂടിയാകുമ്പോള്‍ ഇത്‌ ഫോണുകളില്‍ നിന്നും മറ്റും പുറത്തുചാടുന്നു.
എം.മുകുന്ദന്റെ `ഈ ലോകം അതിലൊരു മനുഷ്യന്‍` എന്ന നോവലില്‍ നഗ്നത കാണാനുള്ള താല്‍പര്യം മൂത്ത്‌ ഉറങ്ങിക്കിടക്കുന്ന സ്വന്തം അമ്മായിയുടെ വസ്‌ത്രം മാറ്റി നോക്കുന്ന ഒരു കൗമാരക്കാരനുണ്ട്‌. പദ്‌മരാജന്‍ രചിച്ച 'രതിനിര്‍വ്വേദ'ത്തിലാകട്ടെ പ്രായത്തില്‍ മുതിര്‍ന്ന അധ്യാപികയിലേക്കാണ്‌ കൗമാരകുതൂഹലങ്ങള്‍ നീളുന്നത്‌. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങിനെ സംഭവിക്കുന്നുണ്ടാകാം. അപ്പോഴൊക്കെ അതിനെ കൗമാരത്തിന്റെ ചപലതകളായി കണ്ട്‌ ശാസിച്ചും ചെവിക്കുപിടിച്ചും നമുക്ക്‌ മറന്നുകളയാനാകും.
പക്ഷെ, ആ ചാപല്യങ്ങള്‍ കൗമാരത്തിനും മുമ്പേ തുടങ്ങുകയും ബാല്യപൗരുഷം പിഞ്ചുബാല്യക്കാരികളില്‍ കുതൂഹലങ്ങള്‍ തുറന്നുവയ്‌ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ക്കുപോലും അതറിയാനാകില്ല. വട്ടപ്പാറയിലെ പെണ്‍കുരുന്നിനെ ഇതിനുമുമ്പ്‌ രണ്ടുതവണ താന്‍ പീഢിപ്പിച്ചിട്ടുണ്ടെന്ന ബാലന്റെ മൊഴിയോര്‍ക്കുക. തന്നെ കൈപിടിച്ചു വീട്ടിലാക്കുന്ന ചേട്ടന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു തിരിച്ചറിയാനാകാത്ത ആ പെണ്‍കുരുന്ന്‌ എന്താണ്‌ തന്റെ മാതാതാപിതാക്കളോടു പറയുക. അയല്‍പക്കത്തെ ചേട്ടന്‍ അടിച്ചെന്നോ പിടിച്ചെന്നോ പറയാനാകില്ലല്ലോ. പീഡിപ്പിച്ചുവെന്നു പറയാനും ആ കുരുന്നിനറിയില്ല. അതാണ്‌ ബാല്യത്തിന്റെ പ്രതിസന്ധി.
അതുകൊണ്ടാണ്‌ ആദ്യംപറഞ്ഞത്‌ ജനിച്ചുവീഴുമ്പോള്‍ മുതല്‍ ഓരോ പെണ്‍കുട്ടിക്കു ചുറ്റും ഊണിലും ഉറക്കത്തിലുമുള്‍പ്പെടെ സംരക്ഷണവലയം തീര്‍ത്തു സഞ്ചരിക്കേണ്ട ഗതികേടിലാണ്‌ മാതാപിതാക്കളെന്ന്‌. അവര്‍ വളര്‍ന്ന്‌ കൗമാരം കടന്നാല്‍ സ്വയം പ്രതിരോധകവചം തീര്‍ക്കാന്‍ അവളെ പ്രാപ്‌തയാക്കിയാല്‍ മാത്രമേ ഇനി ഓരോ മാതാപിതാക്കള്‍ക്കും അല്‍പമെങ്കിലും ആശ്വസിക്കാനാകൂ.



















Download: www.ieType.com/e.php?EyrMup

Tuesday, May 17, 2011

'കുരുടാനോ'ടു ചെയ്ത കടുംകൈ




ഇതൊരു കടുംകയ്യായിപ്പോയി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കര്‍ഷക ആത്മഹത്യയായിരുന്നു പ്രധാന വിഷയം. ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ കര്‍ഷക ആത്മഹത്യ തുലോം കുറഞ്ഞുവെന്നായിരുന്നു അവകാശവാദം. ഇപ്പോഴിതാ, ഇടതുസര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളില്ലാതെ ഒരു ടേം പൂര്‍ത്തിയാക്കുമ്പോള്‍ പണ്ട് ആന്റണി ചെയ്തപോലൊരു കടുംകയ്യും ചെയ്തിട്ടാണ് ഇറങ്ങിപ്പോകുന്നുത്.
1996ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സമയത്താണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി കേരളത്തില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തുന്നത്. അതോടെ ചാരായം ഇല്ലാതായി. എന്നുകരുതി കേരളത്തിലെ മദ്യഉപഭോഗം തെല്ലും കുറഞ്ഞതുമില്ല. ഇപ്പോഴിതാ കേരളത്തിലെ കര്‍ഷകര്‍ക്കു പ്രിയപ്പെട്ട 'കുരുടാന്‍' ആണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.

'കുരുടാന്‍' എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നാര്‍ക്കും സാധനമെന്താണെന്നു മനസ്സിലാകില്ല. പക്ഷെ, കാര്‍ഷികമേഖലയുമായി അല്‍പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഈ സാധനമെന്താണെന്നു മനസ്സിലാക്കാന്‍ കാര്യമായി ബുദ്ധിമുട്ടേണ്ടി വരില്ല. 'കുരുടാന്‍' എന്നത് ഒരു വിളിപ്പേരാണ്. ജോസഫിനെ ഔസേപ്പെന്നു വിളിക്കുന്നതുപോലെ. ഇവന്റെ യഥാര്‍ഥ പേര് 'ഫുറിഡാന്‍' എന്നാണ്. സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലനുസരിച്ച് എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ഒരു വിഷം.
വിഷം എന്നു പറയുമ്പോഴാണ് ഇവന്‍ കര്‍ഷക ജനതയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കുക. എന്‍ഡോസള്‍ഫാന്‍ പോലെ ഫുറിഡാന്‍ പ്രയോഗിച്ചിടത്തൊന്നും ജനിതകവൈകല്യമുള്ള ശിശുക്കളുടെ ജനനം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആരേയും അങ്ങോട്ടു ചെന്നാക്രമിക്കുന്ന സ്വഭാവം സാധാരണ കര്‍ഷകന്റെ പ്രിയപ്പെട്ട കുരുടാനില്ലെന്ന് അര്‍ഥം.
എന്നാല്‍ ഇവന്‍ കര്‍ഷകരെ വേറെ ചില വിധത്തില്‍ സഹായിക്കാറുണ്ട്. തെങ്ങിലേയും വാഴയിലേയും ഏലത്തിലേയും കുരുമുളകിലേയുമെല്ലാം ഒരവിഭാജ്യഘടകമായിരുന്നു ഇതുവരെ ഇവന്‍. കീടങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ വെള്ളവുമായി കൂട്ടിയോജിപ്പിച്ച് തളിച്ചുകൊണ്ടിരുന്ന സാധനം. കാര്‍ഷികമേഖലകളിലെ വീടുകളിലെല്ലാം അടുക്കളയില്‍ ഉപ്പും മുളകും സൂക്ഷിക്കുംപോലെ ഏതെങ്കിലുമൊരു മുറിയില്‍ ഫുറിഡാന്‍ എന്ന കുരുടാന്റെ കുപ്പികള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. കൃഷിഓഫീസര്‍മാര്‍ തന്നെയാണ് കുരുടാന്റെ പ്രയോഗവിധികള്‍ കര്‍ഷകര്‍ക്കു പറഞ്ഞു കൊടുത്തിരുന്നത്.
ഈ സാധനത്തിന് വേറൊരു പ്രധാന ഉപയോഗം കൂടിയുണ്ട്. കടം കയറി ജപ്തി ഭീഷണി മുറുകുമ്പോഴും പ്രണയം പരാജയപ്പെടുമ്പോഴും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു മൂക്കുമ്പോഴുമെല്ലാം പലരും ആശ്രയിച്ചിരുന്നത് ഈ കുപ്പികള്‍ക്കുള്ളിലെ ദ്രാവകത്തെയാണ്. തൂങ്ങാന്‍ കയറും മരവും വീടിന്റെ മോന്തായവും തേടി പോകുന്നത്രയും പ്രയാസമില്ല കുരുടാനെടുത്തു വിഴുങ്ങാന്‍. പഴത്തില്‍ ചേര്‍ത്തും മദ്യത്തില്‍ കലര്‍ത്തിയും കോളയുമായി മിക്‌സു ചെയ്തും ചിലപ്പോഴൊക്കെ ഐസ്‌ക്രീമിലും ചോറിലും വരെ ഒഴിച്ചും കുരുടാന്‍ കഴിക്കാറുണ്ട്. ഹൈറേഞ്ച് പോലുള്ള കാര്‍ഷിക മേഖലയില്‍ ആരെങ്കിലും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചാല്‍ വിഷം കഴിച്ചുവെന്നു പോലും പറയാറില്ല, കുരുടാനടിച്ചുവെന്നാണ് പറയുക. അത്രക്കു ജനകീയനാണിവന്‍.
കുരുടാനടിച്ച് അത്യാസന്ന നിലയില്‍ എത്തുന്നവരുടെ ഹതഭാഗ്യരായ കുടുംബത്തെ സകലതും വിറ്റുമുടിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ആശുപത്രികളും ഹൈറേഞ്ച് മേഖലയിലുണ്ട്. സ്ഥലവും വീടും മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങിയിട്ടേ ഇവര്‍ കുരുടാനെതിരെ പ്രയോഗം തുടങ്ങൂ. വലിയ ചോര്‍പ്പും ഹോസും ഉപയോഗിച്ച് ആമാശയത്തിലോട്ട് വെള്ളമടിച്ചു കയറ്റി വിഴുങ്ങിയ കുരുടാന്‍ മുഴുവന്‍ ഛര്‍ദ്ദിപ്പിക്കും. ഫുറിഡാന്റെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോഴേ ആളുകള്‍ പറയും, ആരോ കുരുടാനടിച്ചു വന്നിട്ടുണ്ടെന്ന്.
നിശ്ചിത സമയം കഴിഞ്ഞാല്‍ ശരീരത്തിലെ സകല അവയവങ്ങളേയും തളര്‍ത്താന്‍ ശേഷിയുള്ള കുരുടാന്‍ പതിയെ മാത്രമേ രക്തത്തില്‍ വ്യാപിക്കൂ. അതുകൊണ്ടുതന്നെ കുരുടാനടിച്ച് മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെത്തിയവര്‍ക്കൊക്കെ വീടും പറമ്പും നഷ്ടമായാലും ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്.
ഇനിമുതല്‍ ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നവരൊന്നും കുരുടാനെന്ന ജനകീയനെ ആശ്രയിക്കരുതെന്നു സര്‍ക്കാര്‍ കരുതുന്നുവെന്നതാണ് വാസ്തവം. കര്‍ഷക ആത്മഹത്യ തടയാന്‍ ഇതിലും വലിയ നല്ല മാര്‍ഗം വേറെ ഒന്നും കാണുകയുമില്ല. ഞാനിപ്പോള്‍ ചാകുമെന്നു പറഞ്ഞു നടക്കുന്ന പലരും ചാകാനൊരു മാര്‍ഗത്തിനായി കുരുടാനു പകരമെന്ത് എന്ന ചോദ്യത്തിലാണിപ്പോള്‍. ഉപ്പും മുളകും പോലെ അത്ര പരിചിതമായിപ്പോയി കര്‍ഷക ജനതയ്ക്ക് ഈ സാധനം.
എന്തായാലും നിരോധനം വന്നതോടെ കര്‍ഷക ജനത ചെറിയ പേടിയിലാണ്. നിരോധിച്ച ചാരായം വീട്ടില്‍ സൂക്ഷിച്ചാലെന്നവണ്ണം, ഏതവനെങ്കിലും റെയ്ഡ് ചെയ്ത് കുരുടാന്‍ കുപ്പികള്‍ പിടിച്ചെടുത്താല്‍ ചാരായം കൈവശം വച്ചതുപോലെ വല്ല ശിക്ഷയുമുണ്ടാകുമോ എന്ന ഭയത്തില്‍. അതുകൊണ്ട് കുപ്പികളെല്ലാം നശിപ്പിക്കാനാുള്ള ബദ്ധപ്പാടിലാണ് അവര്‍.
Powered By Blogger

FEEDJIT Live Traffic Feed